പുൽപ്പള്ളി: യാതൊരുവിധ സമഗ്ര പഠനവും നടത്താതെ E20 പെട്രോൾ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
E20 പെട്രോൾ ഉപയോഗിക്കുന്നതുമൂലം വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതായും മൈലേജ് ഗണ്യമായി കുറയുന്നതായും വ്യാപകമായി പരാതികൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾക്ക് തകരാർ സംഭവിക്കാൻ ഇടയാക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
E20 പെട്രോൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ആവശ്യമായ അളവിൽ എത്തനോൾ ആഭ്യന്തരമായി ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തനോൾ ഇറക്കുമതി ചെയ്യേണ്ടിവരുന്നത് വിദേശനാണ്യ ചെലവിന് കാരണമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നയത്തിന് പിന്നിൽ വലിയ അഴിമതി നീക്കങ്ങളുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
E20 പെട്രോളിന് സാധാരണ പെട്രോളിനേക്കാൾ വില കുറച്ച് നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകുന്ന രീതിയിൽ E20 പെട്രോൾ നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് E20 പെട്രോൾ നിർബന്ധമാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും, സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷം വാഹന ഉടമകൾക്ക് അവരുടെ വാഹനത്തിന് അനുയോജ്യമായ സാധാരണ പെട്രോളോ E20 പെട്രോളോ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ഇ.വി. തോമസ്, തോമസ് ഒറ്റകുന്നേൽ, ആന്റണി പൂത്തോട്ടാൽ, വർഗീസ് കുരിശുവിളയിൽ, സിനി ആന്റണി, എ.എം. ചാക്കോ, ഉലഹന്നാൻ മേമാട്ട്, ബിജു കുന്നിൽ എന്നിവർ സംസാരിച്ചു.